Thursday, December 20, 2018

Muslim League

ശരിയായ നിരീക്ഷണമാണ് നിഹാൽ നടത്തിയത്. പ്രത്യക്ഷമായ വർഗീയ പ്രവർത്തനമോ സ്ത്രീ വിരുദ്ധതയോ ലീഗ് നടത്തുന്നില്ലെന്ന് പറയാം. ബാബരി മസ്ജിദ് പൊളിച്ച കാലത്ത് ലീഗെടുത്ത നിലപാട് പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്.

പക്ഷേ, കടുത്ത സ്ത്രീവിരുദ്ധതയും ("കാസർകോട്ടെ പെമ്പിള്ളാരെ കണ്ടിക്കാ" എന്ന പാട്ടു പാടിയ മുസ്ലിം പെൺകുട്ടികളെ വൃത്തികെട്ട ഭാഷയിൽ slut shaming നടത്തിയ നൗഷാദ് ബാഖവി), അന്യമത വിരുദ്ധതതയും ("മുസ്ലിം സ്ത്രീകൾക്ക് മുസ്ലിം ഗൈനക്കോളജിസ്റ്റ്" [https://www.youtube.com/watch?v=HUZGpaEV554&feature=youtu.be], "അന്യമതസ്ഥരുടെ കിഡ്‌നി വാങ്ങാം പക്ഷേ കൊടുക്കരുത്"
[https://www.youtube.com/watch?v=9qcz_eJdatg&feature=youtu.be] എന്നൊക്കെ പറഞ്ഞ സിംസാറുൽ ഹഖ്),  കബീർ ബാഖവി തുടങ്ങി പതിനായിരങ്ങളെ ആകർഷിക്കുന്നവരെയൊക്കെ കൊണ്ടുനടക്കുന്നത് ലീഗും ലീഗ് സുന്നിയുമാണ്.

സാമ്പത്തികവും വിദ്യാഭ്യാസപരവും (അതു വഴി സാംസ്കാരികവും) ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തിൽ ഇവരുണ്ടാക്കിക്കൊണ്ടിരിക്കുന്ന മലിനീകരണം കാര്യമായി ചർച്ച ചെയ്യപ്പെടാറില്ല. ഹുകൂമത്തെ ഇലാഹിയും കൈവെട്ടുകേസും പറഞ്ഞ് ജമാഅത്തിനെയും സുഡാപ്പികളെയും വിമർശിക്കുന്ന പലരും ഇവർക്കൊക്കെ ലീഗൊരുക്കിക്കൊടുക്കുന്ന സാമൂഹിക/സാംസ്കാരിക പരിസരം ഓർക്കാറില്ല. ലീഗ് സുന്നി പോലെത്തന്നെയോ അതിലധികമോ അന്ധവിശ്വാസ പ്രചാരണത്തിലും സ്ത്രീ വിരുദ്ധതയിലും ഏറെ മുന്നിൽ നിൽക്കുന്നത് കാന്തപുരം ടീമാണ്. പക്ഷേ അവർ കുറച്ചെങ്കിലും ഓഡിറ്റ് ചെയ്യപ്പെടാറുണ്ട് (അതിനു കാരണം അവരുടെ ഇടതുപക്ഷ ബന്ധമാണെന്ന് തോന്നുന്നു)

ഇതിനൊക്കെ പുറകിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. സ്ത്രീകൾ വിദ്യാഭ്യാസവും തൊഴിലും നേടി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ അവർക്ക് ക്രമേണ സ്വാതന്ത്ര്യം കൈവരും. ചിന്തിക്കാൻ തുടങ്ങും. നരകം കാണിച്ച് പേടിപ്പിച്ച് അവരെ അധിക കാലം വരുതിയിൽ നിർത്താൻ കഴിയില്ല (പതിനായിരങ്ങൾ പ്രതിഫലം വാങ്ങുന്ന മൗലവിമാർ "നരകത്തിലെ സ്ത്രീ" എന്ന വിഷയത്തിൽ നടത്തിയ പ്രസംഗങ്ങളുടെ എണ്ണം യൂടൂബിൽ പോയിനോക്കിയാൽ ഞെട്ടും. ഭയപ്പെട്ട ഈ സ്ത്രീകൾ കാതിൽ നിന്നും കഴുത്തിൽ നിന്നും ഊരിക്കൊടുക്കുന്ന സ്വർണമാണ് ഈ ഗുണ്ടാപ്പണിക്കുള്ള പ്രതിഫലത്തിന്റെ പ്രധാന സ്രോതസ്). ക്രമേണ രാഷ്ട്രീയത്തിൽ മതത്തിന്റെ സ്വാധീനം നഷ്ടപ്പെടും.

"ചളിയിലേ താമര വിടരൂ" എന്ന് പറഞ്ഞ് പലരും BJP യെ പരിഹസിക്കാറുണ്ട്. ഇത് തന്നെയാണ് മറ്റു മതരാഷ്ട്രീക്കാരുടെയും അവസ്ഥ.

ചിന്തിക്കുന്ന / അഭിപ്രായങ്ങൾ തുറന്നു പറയുന്ന / പ്രതികരിക്കുന്ന / പ്രണയിക്കുന്ന / പാടുന്ന / എഴുതുന്ന / നൃത്തം ചെയ്യുന്ന / ആൺ സുഹൃത്തുക്കളുള്ള / സെൽഫിയെടുക്കുന്ന പെണ്ണുങ്ങളെ മിക്ക ആണുങ്ങൾക്കും ഭയമാണ്. ഇതിനു പലപ്പോഴും കാരണം മതവിശ്വാസമാണെങ്കിലും പല നിരീശ്വരവാദികളും സ്ത്രീ വിരുദ്ധതയിൽ പിന്നിലല്ല. പലരുടെയും പ്രശ്‍നം സ്ത്രീകൾ സുഹൃത്തുക്കളായി ഇല്ലാത്തതാണ്. ചെറുപ്പത്തിലേ കുട്ടികളെ ആൺ/പെൺ വ്യത്യാസമില്ലാതെ വളർത്തുക മാത്രമാണ് ഇതിനുള്ള വഴി.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഞാനിക്കാര്യത്തിൽ ശുഭാപ്തി വിശ്വാസിയാണ്. നമ്മുടെ മക്കൾ നമ്മെക്കാൾ എത്രയോ മികച്ചതാണ് (ഇന്നലെ ബാവാക്ക പറഞ്ഞതു പോലെ എത്ര കൂൾ ആയാണ് അവർ പെരുമാറുന്നത്). അവരിലും മികച്ചവരായിരിക്കും അവരുടെ മക്കൾ. അതങ്ങനെയേ വരൂ. അങ്ങനെ കൂടുതൽ സുന്ദരമായൊരു കാലത്ത് ഒരു മുത്തശ്ശനാകുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്.

കുട്ടികളെ നിയന്ത്രിച്ചില്ലെങ്കിൽ ചീത്തയായിപ്പോവും എന്ന് അമിതമായി ഉൽക്കണ്ഠപ്പെടുന്ന രക്ഷിതാക്കളോട് (ഡഗ്ലസ് ആഡംസ് പറഞ്ഞ 35 വയസ് കഴിഞ്ഞവരോട്😝) എനിക്ക് പറയാനുള്ളത് നമ്മൾ അവരെ സ്വതന്ത്രവ്യക്തികളായി, ജനാധിപത്യ ബോധമുള്ളവരായി, എന്തും തുറന്നു ചർച്ച ചെയ്യാൻ പറ്റുന്ന സുഹൃത്തുക്കളായി വളർത്തുക എന്നതാണ്. അവർ വ്യക്തികളാണ്, നമ്മളുണ്ടാക്കിയ ഉല്പന്നങ്ങളോ നമ്മളവരുടെ ഉടമകളോ അല്ല. അങ്ങനെ വളർത്തുന്ന കുട്ടികളൊരിക്കലും അപകടത്തിൽ പെടാറില്ല.എന്നിവരുടെ കൂടെ എന്നൊക്കെ പറ അപ്പോഴേ

Saturday, November 4, 2017

നരകവാസികളിൽ ഭൂരിഭാഗവും സ്ത്രീകൾ

ഈ പറഞ്ഞത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. മതശാസനകൾ നന്നായി പാലിച്ചു ജീവിച്ച വിശ്വാസികളായവർക്ക് മരണത്തെ ഭയമുണ്ടാകില്ല, മറിച്ച് മറ്റുള്ളവർ വയസ്സാകുമ്പോൾ മരണത്തെ ഭയക്കും എന്ന വാദത്തിൽ ഒരു യുക്തിയൊക്കെയുണ്ട്. പാതി ശരിയുമാണ്.

പക്ഷേ, സ്വർഗ്ഗനരകങ്ങളിൽ വിശ്വസിക്കാത്ത ഒരാൾക്ക്  ഒരിക്കലും മരണത്തെ ഭയമുണ്ടാകില്ല.

“Why should I fear death?
If I am, then death is not.
If Death is, then I am not.
Why should I fear that which can only exist when I do not?
Long time men lay oppressed with slavish fear.
Religious tyranny did domineer.
At length the mighty one of Greece
Began to assent the liberty of man.”

― Epicurus

പക്ഷേ വിശ്വാസികളെ, പ്രത്യേകിച്ച് സ്ത്രീകളെ നരക/ഖബർ ശിക്ഷയെപ്പറ്റി പറഞ്ഞു പേടിപ്പിച്ചാണ് പുരോഹിതർ വരുതിക്ക് നിർത്തുന്നത്. നരകവാസികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് മതം പഠിപ്പിക്കുന്നത്. ഭർത്താവിനോട് "ഛെ" എന്നൊരു വാക്കു പറഞ്ഞാൽ പോലും അതു വൻ പാപമാണത്രെ. സുന്നി-മുജാഹിദ് ഭേദമന്യേ എല്ലാ പ്രഭാഷകരും നന്നായി സമയം ചിലവഴിക്കുന്നത് നരകശിക്ഷയെപ്പറ്റി പറയാനാണ്. രണ്ടു സാമ്പിളുകൾ ഇതാ:

https://www.youtube.com/watch?v=9iYlgp-m4tQ

ഒരു സ്ത്രീ തന്നെ ഇതു പ്രസംഗിക്കുന്നത് നോക്കൂ:

https://www.youtube.com/watch?v=XFb3Mz24Cxw&feature=youtu.be

നബിയുടെ ഒരു പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണിവർ പറയുന്നത്. നരകവാസികകളിൽ കൂടുതലും സ്ത്രീകളാണത്രെ, അവർ നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മറ്റു സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്തവരാണ്, അവർ ചെയ്ത വലിയ തെറ്റ്  അവർ "ഭർത്താക്കന്മാരെ അനുസരിക്കാത്തവരും പരാതി പറയുന്നവരുമാണ്" എന്നതാണ്.

ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ന്യൂജൻ ബാഖവിമാർ തൊട്ട്, ചെറിയതോതിൽ ഖുർആൻ ക്ളാസുകളെടുക്കുന്ന ചിന്ന ഉസ്താദുമാർ വരെ സംഭാവന കൂമ്പാരമാകുവാൻ വേണ്ടി പാവം മനുഷ്യരെ പ്രതേകിച്ചു സ്ത്രീകളെ ഭയപ്പെടുത്തുകയാണ്. ഇതുമൂലം ഇവരിൽ പലരും മരണഭയത്തോടെയാണ് ജീവിക്കുന്നത്. പണ്ടൊക്കെ ചിരിച്ചും തമാശപറഞ്ഞും പാട്ടുകേട്ടും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇവരുടെയൊക്കെ മുഖം കണ്ടാൽ അകാലവർധക്യം ബാധിച്ചിരിക്കുന്നത് കാണാം. കഷ്ടമാണിത്.

സ്വർഗത്തെ വർണ്ണിക്കാൻ പുരോഹിതർ അത്ര മിനക്കെടാറില്ല, കാരണം സ്വർഗത്തിൽ ലഭിക്കുന്നത് പലതും ഇന്ന് പുരുഷന്മാർക്ക് ഭൂമിയിൽ തന്നെ ലഭ്യമാണ്, മാത്രവുമല്ല സ്വർഗം സ്ത്രീകൾക്ക് അത്ര ആകർഷകവുമല്ലല്ലോ.


Thursday, November 2, 2017

ആദ്യമേ പറയട്ടേ,

ആദ്യമേ പറയട്ടേ, ഞാനൊരു മതവിശ്വാസിയല്ല. ദൈവവിശ്വാസിയാണോ എന്നു ചോദിച്ചാൽ ദൈവമെന്തന്നു നിർവചിക്കേണ്ടി വരും. ദൈവം സ്നേഹമാണെന്നൊക്കെ ചിലർ പറയാറുണ്ട്. അങ്ങനെയെങ്കിൽ ഞാനുമൊരു ദൈവവിശ്വാസിയാണ്. പക്ഷേ, മതഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്ന രൂപത്തിലുള്ള ഒരു ദൈവത്തിൽ എനിക്ക് വിശ്വാസമില്ല, വിശ്വസിക്കുന്നവരോട് എനിക്കെതിർപ്പില്ല, പരിഹാസവുമില്ല, മറിച്ച് സ്നേഹം മാത്രമേയുള്ളൂ.

പ്രപഞ്ചത്തിന്റെ സങ്കീർണ്ണത കണ്ട് അന്തം വിട്ടുനിൽക്കുന്ന ഒരാൾക്ക് ഇതിന്റെ പിന്നിൽ ഒരു ഡിസൈനർ ഉണ്ടാകുമെന്നു തോന്നുന്നതിൽ അത്ഭുതമില്ല. വേട്ടയാടിയും പെറുക്കിയും (hunter - gatherer) നടന്നിരുന്ന നമ്മുടെ പൂർവികർ മഴ, മഴവില്ല്, ഇടിമിന്നൽ, കാട്ടുതീ വെള്ളപ്പൊക്കം എന്നീ പ്രതിഭാസങ്ങൾ കണ്ട് അന്ധാളിച്ച് അതിനു പിന്നിലൊക്കെ ഒരു ശക്തിയുണ്ടെന്ന് സങ്കൽപ്പിച്ചുകാണും (Agent Seeking). സംശയവും ഭയവും അവന്റെ അതിജീവനത്തെ സഹായിച്ചിട്ടുണ്ട്. പാതിവെളിച്ചത്തിൽ കമ്പോ കാട്ടുവള്ളിയോ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ച 'വിഡ്ഢി'കളുടെ മക്കളാണ് നാമെല്ലാം. പാമ്പിനെ കാട്ടുവള്ളിയെന്നു തെറ്റിദ്ധരിച്ച ആൾ പുതിയ തലമുറ ഉണ്ടാക്കിയില്ല. കാട്ടിലെ പച്ചപ്പടർപ്പിനുള്ളിലെ നിറവ്യത്യാസം പഴുത്ത ഇലയല്ലെന്നും പുള്ളിപ്പുലിയാണെന്നും തെറ്റായോ ശരിയായോ ധരിച്ചു പിൻവാങ്ങിയ സംശയാലു/ബുദ്ധിമാൻ അതിജീവിച്ചു, അല്ലാതെ മുന്നോട്ടു പോയ ധീരൻ/വിഡ്ഢി പുലിക്കിരയായി. അങ്ങനെ അതിജീവിച്ചവരുടെ ജീനും കൊണ്ട് നടക്കുന്ന നമ്മളിലൊക്കെ ഒരു അന്ധവിശ്വാസി ജന്മനാ ഉണ്ട്.

"Once is happenstance. Twice is coincidence. The third time it's enemy action.". Goldfinger എന്ന James Bond സിനിമയിലെ ഡയലോഗാണിത്. നിങ്ങളുടെ വീടിനുമുന്നിൽ ഒരപരിചിതനെ രാത്രി 9 മണിക്ക് കണ്ടെന്നു കരുതുക. അയാൾക്കെന്താ അവിടെ നിന്നുകൂടെ എന്നുകരുതി അവഗണിക്കാം. പിറ്റേന്നും അയാളെ അതേ സമയത്ത് അവിടെ കണ്ടു. അതും യാദൃശ്ചികമായിക്കൂടെയെന്നു കരുതി അവഗണിക്കാം. മൂന്നാമത്തെ ദിവസവും അയാളവിടെയുണ്ടെങ്കിൽ അതൊരു ശത്രുനീക്കമായി കണക്കാക്കി മുൻകരുതലെടുത്തില്ലെങ്കിൽ നിങ്ങൾ വിഡ്ഢിയാണ്.

"You are very suspicious, Mr Bond."
" I find I live much longer that way"

James Bond: The Spy Who Loved Me (1977)

അതിജീവനത്തിനു സഹായിച്ച സംശയം/ഭയം എന്ന ഗുണത്തിന്റെ കൂടെ മനുഷ്യന്റെ മസ്തിഷ്കത്തിൽ കയറിക്കൂടിയ ഒരു side effect (സ്റ്റീഫൻ ജെ ഗൌള്‍ഡ്  'Spandrel' എന്നൊരു വാക്കാണ് ഈ side effect നെ സൂചിപ്പിക്കാന്‍  ഉപയോഗിക്കുന്നത്. Spandrel എന്നത് വാസ്തുവിദ്യയിലെ ഒരു വാക്കാണ്. രണ്ടു ആര്‍ച്ചുകള്‍ക്കിടയിലോ ഒരു ചതുരത്തിനുള്ളിലെ ആര്‍ച്ചിന്റേയോ മുകള്‍ മൂലകളിലോ കാണാവുന്ന ത്രികോണാകൃതിയിലുള്ള സ്ഥലമാണ് സ്പാന്‍ഡ്രല്‍. ഈ സ്പാന്‍ഡ്രലുകള്‍ ഒരു ആര്‍ക്കിടെക്റ്റും മനഃപൂര്‍വ്വം ഡിസൈന്‍ ചെയ്യുന്നതല്ല. രണ്ടു ആര്‍ച്ചുകള്‍ അടുത്തടുത്ത്‌ നിര്‍മ്മിച്ചാല്‍ അല്ലെങ്കില്‍ ഒരു ദീര്‍ഘ ചതുരത്തിനുള്ളില്‍ ഒരു കമാനം നിര്‍മ്മിച്ചാല്‍ അവിടെ ത്രികോണാകൃതിയിലുള്ള സ്പാന്‍ഡ്രലുകള്‍ ഉണ്ടായേ തീരൂ) ആണ്‌ ദൈവം എന്ന സങ്കല്പവും. ഇതൊഴിവാക്കാൻ അത്ര എളുപ്പമല്ല.

നെറ്റിയില്‍ മൂന്നാമതൊരു കണ്ണുള്ള, ചുടലഭസ്മധാരിയായ ശിവന്‍ മുതല്‍ ആകാശത്തെ താടിക്കാരനായ ആ വയസ്സനും (നമ്മുടെ മൈക്കലാഞ്ചലോ വരച്ചത്) അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിയ, വെള്ളത്തിന്‌ മീതെ നടന്ന അദ്ദേഹത്തിന്റെ പുത്രനും, കൂടെകൂടെ സ്വന്തം കഴിവുകളെ സ്വയം പുകഴ്ത്തിയും, അനുസരണക്കേട്‌ കാട്ടുന്നവരെ കഠിനമായി ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ആ വിവരം പ്രസിദ്ധപ്പെടുത്താന്‍ ഒരു പുസ്തകം തന്നെ രചിക്കുകയും ചെയ്ത അല്ലാഹുവും, ഇപ്പോള്‍ മ്യൂസിയങ്ങളില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ട പഴയ പ്രതാപിയായ ദേവരാജാവായ അപ്പോളോയും, ഇഷ്ടപ്പെടാത്തവരുടെ ഭക്ഷണത്തില്‍ അശുദ്ധ വസ്തുക്കള്‍ കൊണ്ടിടുകയും, ഇഷ്ടപ്പെടുന്നവരുടെ അടിമയായി വര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടിച്ചാത്തനും, മരിച്ചുപോയ ഏതെങ്കിലും പൂര്‍വ്വികനും, എന്തിന്, സാധാരണ അര്‍ത്ഥത്തിലുള്ള ദൈവത്തിന്റെ എതിരാളിയായ സാക്ഷാല്‍ ലൂസിഫെര്‍ എന്ന സാത്താനും വരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്ന ശക്തികള്‍ എന്ന വിശാലാര്‍ഥത്തില്‍ 'ദൈവം' എന്ന നിര്‍വ്വചനത്തില്‍ പെടുത്താം. ഇത്തരത്തിലുള്ള ദൈവങ്ങള്‍ പ്രധാനപ്പെട്ടവ മാത്രം ആയിരത്തി എണ്ണൂറോളം വരുമത്രെ. ഈ പറഞ്ഞ എതെങ്കിലുമൊക്കെ ശക്തികളില്‍ അത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ആളുകളാണ് ഭൂരിഭാഗവും. (ഏറ്റവും രസകരം വിശ്വാസികള്‍ ഈ ആയിരത്തി എണ്ണൂറില്‍ ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റൊന്‍പതിന്റെ കാര്യത്തിലും നല്ല എണ്ണം പറഞ്ഞ അവിശ്വാസികളാണ് എന്നതാണ്. നാസ്തികർ ആ ബാക്കി ഒരെണ്ണം കൂടി ചേര്‍ത്ത് മൊത്തം അവിശ്വസിക്കുന്നു. അത്രമാത്രം.)

[NB: തൊട്ടു മുകളിലുള്ള പാരഗ്രാഫ് Dr. മനോജിന്റെ വിശ്വാസത്തിന്റെ ശാസ്ത്രം എന്ന ബ്ലോഗ്‌പോസ്റ്റിൽ നിന്നെടുത്തതാണ്. സമയമുള്ളവർക്ക് ആ ബ്ലോഗ് പോസ്റ്റുകൾ ഇവിടെ വായിക്കാം: വിശ്വാസത്തിന്റെ ശാസ്ത്രം (http://russelsteapot.blogspot.in/2011/05/blog-post.html) , വിശ്വാസത്തിന്റെ ശാസ്ത്രം - ഭാഗം രണ്ട് (http://russelsteapot.blogspot.in/2011/06/blog-post.html) , വിശ്വാസത്തിന്റെ ശാസ്ത്രം - ഭാഗം മൂന്ന് (http://russelsteapot.blogspot.in/2011/07/tom.html) , വിശ്വാസത്തിന്റെ ശാസ്ത്രം - ഭാഗം നാല് (http://russelsteapot.blogspot.in/2011/07/blog-post.html) ]

നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും നരകം കാണിച്ച് പേടിപ്പിക്കുകയും സ്വർഗം കാണിച്ച് പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഒരു ദൈവത്തിൽ വിശ്വസിച്ചാൽ മാത്രമേ കഴിയൂ എന്നുള്ളവർക്ക് അങ്ങനെയാവാം. വടി കുത്താതെ നടന്നാൽ വീഴും എന്ന് ഭയമുള്ളവർക്ക് വടി കുത്തി നടക്കാം.

മതവിമർശനം മയപ്പെടുത്തുന്നതിനു പല കാരണങ്ങളുണ്ട്. നിത്യജീവിതത്തിൽ മതവിശ്വാസികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു കുറഞ്ഞു വരുന്നതാണ് ഒരു കാരണം. ഉദാഹരത്തിനു സന്താനനിയന്ത്രണം:  എല്ലാ മത പുരോഹിതരും സന്താനനിയന്ത്രണത്തിനു എതിരാണ്. കാരണം അവരവരുടെ ആൾക്കാർ കൂടിയാലേ അവർക്ക് മെച്ചമുള്ളൂ. കൂടുതൽ കുട്ടികളുള്ള അമ്മമാർക്കു സമ്മാനം പ്രഖ്യാപിക്കുന്ന മതപുരോഹിതരെ എല്ലാ മതങ്ങളിലും കാണാം. പക്ഷേ, വളരെ ചെറിയൊരു കൂട്ടരൊഴികെ എല്ലാവരും രണ്ടോ മൂന്നോ കുട്ടികളിൽ നിർത്തുന്നതാണിന്നു കാണുന്നത്. പുരോഹിതരുടെ തിട്ടൂരം മറികടക്കുന്നതിന് കൂടുതൽ ഉദാഹരങ്ങൾ ഇനിയും കാണാം. കല്യാണവീടുകളിൽ ഫോട്ടോ/വീഡിയോ എടുക്കുന്നതിനുള്ള വിലക്ക്, മിശ്രവിവാഹിതരോട് സഹകരിക്കരുതെന്നു പറയൽ, അന്യമതാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക്, ഇവയെല്ലാം ഭൂരിപക്ഷം വിശ്വാസികളും തള്ളിക്കളയുന്നു.

വെറും യാദൃശ്ചികത കൊണ്ടു മാത്രം ഒരു പ്രത്യേക മതചുറ്റുപാടിൽ ജനിച്ചു പോയവരാണ് നാമെല്ലാം. പ്രസവവാർഡിലെ നഴ്സിന് പറ്റുന്ന ഒരബദ്ധം നമ്മുടെയൊക്കെ മതം മാറ്റാം. പ്രത്യേകിച്ചൊരു കാരണവും കൂടാതെ അന്യനെ വെറുക്കാൻ മതം പലർക്കും കാരണമാവുന്നുണ്ട്. മതവും ജാതിയും വഴിയുള്ള ശത്രുത ഇല്ലാതാക്കാനുള്ള നല്ലൊരു മാർഗമാണ് മിശ്രവിവാഹങ്ങൾ. ഇതിനു പുരോഹിതർ എതിരു നിൽക്കുന്നതിനുള്ള പ്രധാന കാരണം, മിശ്രവിവാഹം വഴി ജനിക്കുന്ന കുട്ടികൾ അവരെ അനുസരിക്കില്ല എന്നതാണ്.

(തുടരും...)

Thursday, October 19, 2017

ശരീഅത്ത്

1400 വർഷം മുമ്പ് സംഭവബഹുലമായ ജീവിതം നയിച്ച ഒരു മനുഷ്യൻ അക്കാലത്ത് ആരാധിക്കപ്പെട്ടിരുന്ന പല ദൈവങ്ങളിൽ ഒന്നായ 'അള്ളാഹു' എന്ന ദൈവത്തിന്റെ പ്രവാചകനാണെന്നു സ്വയം അവകാശപ്പെട്ട് രംഗത്തു വന്നു. തന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും പ്രതിസന്ധികൾ  തരണം ചെയ്യാൻ വേണ്ടി ഒരു മാലാഖ വഴി അള്ളാഹു തനിക്ക് എത്തിച്ചുതന്നതാണെന്നു പറഞ്ഞു ഉരുവിട്ട വചനങ്ങളാണ് നാമിന്നു കാണുന്ന ഖുർആൻ. വലിയൊരു സാമ്രാജ്യത്തിനു അടിത്തറയിടുകയും ധാരാളം അനുയായികളെ ഉണ്ടാക്കുകയും ചെയ്തു അദ്ദേഹം. അതദ്ദേഹത്തിന്റെ മിടുക്ക്. സ്വാഭാവികമായും 40 മുതൽ 63 വയസ്സു വരെയുള്ള കാലയളവിൽ സങ്കീർണ്ണമായ പലഘട്ടങ്ങളിലും ആ മനുഷ്യൻ ഉരുവിട്ട പല കാര്യങ്ങളും പരസ്പരവിരുദ്ധമായില്ലെങ്കിലേ അത്ഭുതമുള്ളൂ. അതാണ് ഖുർആനിൽ കാണുന്ന വൈരുദ്ധ്യങ്ങൾ.  പലയിടത്തും ദീനാനുകമ്പയുടെ മൂർത്തീമദ്ഭാവമാകുന്ന വചനങ്ങളും, ഭീഷണികളും, കൊലവിളികളും, ശാപവചനങ്ങളും കാണാം.

ഉദാഹരണത്തിന് Sura : 111, Masad. മതപ്രബോധനം നടത്തിയ നബിയെ അബൂലഹബ്  'മുഹമ്മദേ നീ നശിച്ചു പോട്ടേ' (തബാലക് യാ മുഹമ്മദ്) എന്ന് ശപിച്ചു. ഉടൻ വന്നു ദൈവവചനം. അബൂലഹബിനെയും ഭാര്യയെയും തെറി വിളിക്കുന്ന ശാപവചനങ്ങളാണീ അധ്യായം മുഴുവൻ.

Sura 111 - Masad

അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു.
അവന്റെ ധനമോ അവൻ സമ്പാദിച്ചു വെച്ചതോ അവനുപകാരപ്പെടില്ല.
തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്‌.
വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും.
അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

ഈ ഒരൊറ്റ അദ്ധ്യായം മതി സാമാന്യബുദ്ധിയുള്ള ഒരാൾക്ക് ഖുർആൻ ദൈവവചനമല്ലെന്നു മനസ്സിലാക്കാൻ. പക്ഷേ കോടിക്കണക്കിനു വരുന്ന മുസ്ലിംകൾ ഇതംഗീകരിക്കില്ല. അതവരുടെ വിശ്വാസം. എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. പക്ഷേ അത് വലിയൊരു സമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു തടസ്സം നിൽക്കുമ്പോഴാണ് എതിർക്കേണ്ടി വരുന്നത്.

ഇസ്‌ലാമിക ശരീഅത്തിൽ മനുഷ്യത്വ വിരുദ്ധമായ ചില നിയമങ്ങൾ നോക്കുക:

1. ഒരു പെൺകുട്ടി മാത്രമുള്ള ഒരാൾ മരിച്ചാൽ അയാളുടെ സ്വത്തിന്റെ പകുതി മാത്രമേ ആ മകൾക്ക് കിട്ടുകയുള്ളൂ. ബാക്കി പകുതി ബന്ധുക്കൾക്കോ ബന്ധുക്കളില്ലെങ്കിൽ 'ബൈത്തുൽ മാലിലേക്കോ' (പള്ളിക്കമ്മിറ്റി) പോകും. ഒന്നിൽ കൂടുതൽ പെണ്മക്കളാണെങ്കിൽ മൂന്നിലൊന്ന് സ്വത്ത് അന്യാധീനപ്പെടും.

2. പിതാവ് ജീവിച്ചിരിക്കേ മകൻ മരിച്ചാൽ ആ മകന്റെ മക്കൾക്ക് സ്വത്തവകാശം കിട്ടില്ല. അനാഥരെ സംരക്ഷിക്കലിന് ഇസ്‌ലാം വലിയ സ്ഥാനം നൽകിയിട്ടുണ്ടെന്നും ആ പിതാവിന് വേണമെങ്കിൽ പേരക്കുട്ടികളുടെ പേരിൽ വസിയത് (മരണശേഷം സ്വത്ത് നൽകാനുള്ള കരാർ) ചെയ്യാമെന്നും അതു പലരും ചെയ്യുന്നുണ്ടെന്നും ആണ് ഇപ്പോൾ പലരും പറയുന്ന വിശദീകരണം. പക്ഷേ കരുണാമയനായ ദൈവം ഇത് നിർബന്ധം (ഫർള് ) ആക്കിയിട്ടില്ല. പിതാവും മകനും ഒരുമിച്ചു (ഒരാക്സിഡന്റിലോ മറ്റോ) മരിച്ചാലും, പിതാവിന് ബോധമില്ലാതിരിക്കുമ്പോൾ മകൻ മരിച്ചാലും ഈ വസിയത് നടക്കില്ല. മറ്റവകാശികൾ കനിഞ്ഞില്ലെങ്കിൽ ഈ അനാഥക്കുട്ടികൾക് ഒന്നും കിട്ടില്ല. ഈ പരിഷ്കൃത ലോകത്ത് നാട്ടുകാരെ ഭയന്ന് പലരും ഇതു ചെയ്യില്ലായിരിക്കാം. പക്ഷേ, മരിച്ച ആ മകന് കിട്ടേണ്ടിയിരുന്ന ഓഹരി ഈ കുട്ടികൾക്ക് കൊടുക്കുന്ന രീതിയിൽ ശരീഅത് പരിഷ്കരിക്കാൻ തടസ്സം നിൽക്കുന്നവരിൽ ഇവിടെയുള്ള എല്ലാ ഇസ്‌ലാമിക സംഘടകളുമുണ്ട്. ഈ ക്രൂരത മറ്റെല്ലാ മതങ്ങളിലും ഉണ്ടായിരുന്നു. പക്ഷേ അവയൊക്കെ കാര്യമായ എതിർപ്പില്ലാതെ നിയമഭേദഗതി വരുത്തി തിരുത്തി. പക്ഷേ അപ്പോഴും ഖുർആനും ശരീഅത്തും ഏറ്റവും മികച്ചതാണെന്നും ലോകരക്ഷക്ക് ഇത് പ്രചരിപ്പിക്കണമെന്നും പറഞ്ഞു നടക്കുകയാണ് ഇസ്‌ലാമിസ്റ്റുകൾ.

3. ആൺകുട്ടികളുടെ പകുതിയേ പെൺകുട്ടികൾക്ക് പിതൃസ്വത്ത് കിട്ടുകയുള്ളൂ. അതിനു പറയുന്ന ന്യായം സ്ത്രീക്ക് സാമ്പത്തികമായ ഒരുത്തരവാദിത്തവും ഇസ്‌ലാം കല്പിച്ചിട്ടില്ലെന്നും, എല്ലാം പുരുഷനാണെന്നുമാണ്. പെണ്ണിനെ കല്യാണം കഴിച്ചയക്കാൻ നല്ല ചെലവ് വരുമെന്നും അതിനാൽ ഈ പാതിസ്വത്തിൽ അനീതിയില്ലെന്നും പറയുന്നവരുണ്ട്. പക്ഷേ ആണിനെപ്പോലെ പഠിച്ചുയർന്നു സ്വന്തം കാലിൽ നിന്ന് സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന (അല്ലെങ്കിൽ വിവാഹമൊന്നും കഴിക്കാത്ത) സ്ത്രീകളുള്ള ഈ കാലത്ത്‌ ഇതെത്ര പരിഹാസ്യമായ വാദമാണ്.

ഇങ്ങനെ ചെറുതും വലുതുമായ ഒരുപാടു കാര്യങ്ങളുണ്ട്. അന്ധവിശ്വാസങ്ങൾ വഴി മനുഷ്യപുരോഗതിക്ക് തടസ്സം നിൽക്കുന്ന കാര്യത്തിൽ എല്ലാ മതങ്ങളും മുന്നിലുണ്ട്. പക്ഷേ, പല കാര്യങ്ങളിലും അവർ വിട്ടുവീഴ്ചക്ക് തയ്യാറാവുന്നുണ്ട്. ഇസ്‌ലാം മാത്രം ശാസ്ത്രീയമെന്നും, സമഗ്രമെന്നും, എല്ലാ കാലത്തേക്കുള്ളതെന്നും പറഞ്ഞ് മാറ്റങ്ങൾക്കു തയ്യാറാകാതെ വെറും യാദൃശ്ചികത കൊണ്ടു മാത്രം ആ മതചുറ്റുപാടിൽ ജനിച്ചുപോയ കോടിക്കണക്കിനാളുകളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.

അവയവദാനം

അവയവദാനം പോയിട്ട് രക്തദാനം പോലും ഖുർആനിലോ ഹദീസിലോ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ചരിത്രബോധമുള്ള ആർക്കും മനസ്സിലാവും. അതിൽ ഇസ്‌ലാമിനെ പരിഹസിക്കുന്നുമില്ല. ആധുനിക മനുഷ്യന്റെ സങ്കീർണ്ണമായ പുതിയ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ചർച്ചചെയ്യുന്നിടത്ത് മതപുരോഹിതന്മാർ ഇടപെടുന്നതാണ് പ്രശ്‍നം. ഇസ്ളാമൊഴികെ മറ്റു മതങ്ങളിലൊന്നും ഈ പ്രശ്‍നം ഇത്ര രൂക്ഷമല്ല. ഇസ്‌ലാം അവകാശപ്പെടുന്ന 'സമഗ്രത'യാവിണിവിടെയും പ്രശ്‍നം.  ഉടലോടെ സ്വർഗത്തിൽ പോകാനുള്ള മനുഷ്യന്റെ ആഗ്രഹവും മൃതദേഹത്തിൽ നിന്ന് അവയവങ്ങൾ എടുക്കുന്നതിനും മെഡിക്കൽ കൊളേജുകൾക്ക്  ശരീരം കൊടുക്കുന്നതിനും തടസ്സമാവുന്നുണ്ട്. പള്ളിക്കാടുകളിലും സെമിത്തേരികളിലും അടക്കം ചെയ്താലേ സ്വർഗ്ഗത്തിലെത്താൻ നേരിയ ചാൻസെങ്കിലും ഉണ്ടാകൂ എന്ന നിഷ്കളങ്ക വിശ്വാസമാണ് പുരോഹിതർ മുതലെടുക്കുന്നത്. ശരീരമല്ല 'റൂഹ്' (അതെന്താണാവോ?) ആണ് പരലോകത്ത് വിചാരണ ചെയ്യപ്പെടുക എന്നൊക്കെ പറയുന്ന പുരോഹിതർ എന്തിനാണാവോ അവയവദാനം, ശരീരദാനം  എന്നിവയെ എതിർക്കുന്നത്. ഉത്തരം ലളിതമാണ്. ഇസ്‌ലാമിൽ പൗരോഹിത്യമില്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞാലും പുരോഹിതൻ തന്നെയാണ് വിശ്വാസികളെ നിയന്ത്രിക്കുന്നത്. അവർക്ക് വിശ്വാസികളെ നരകം കാണിച്ചു ഭയപ്പെടുത്തി വേണം തടിയനങ്ങാതെ ആഡംബരമായി ജീവിക്കാൻ. അതിന്റെ ഭാഗമാണീ ഇസ്‌ലാം/ക്രിസ്ത്യൻ മതപുരോഹിതരുടെ ശവം വെച്ചുള്ള വിലപേശൽ.

പക്ഷേ, കാര്യങ്ങൾ മാറിവരുന്നുണ്ട്. അന്യമതസ്ഥരുടെ അവയവങ്ങൾ സ്വീകരിക്കാം പക്ഷേ കൊടുക്കാൻ പാടില്ല എന്ന കടുത്ത വിഷം ചീറ്റൽ നടത്തിയ സിംസാറുൽ ഹക്കിനു പോലും, 'സ്വീകരിക്കാം' എന്ന ഇളവ് ചെയ്യേണ്ടിവന്നത് നിവൃത്തി കേടുകൊണ്ടാണ്. വിലക്ക് ലംഘിച്ചും സമ്പന്നരായ മുസ്ലിംകൾ കിഡ്‌നി പോലുള്ളവ വാങ്ങും എന്നയാൾക്കറിയാം. കല്യാണവീടുകളിലെ ഫോട്ടോഗ്രാഫി/വിഡിയോഗ്രാഹി നിരോധനം ചീറ്റിപ്പോകാനുള്ള കാരണവും ഇതുതന്നെയാണ്.

സ്ത്രീപുരുഷ സൗഹൃദം

സ്ത്രീപുരുഷ സൗഹൃദത്തെക്കുറിച്ചാണ് പറയാൻ പോകുന്ന ത്. വിഷയം സമുദ്രം പോലെ പരന്നതായതു കൊണ്ട് ഒന്നിൽ കൂടുതൽ കുറിപ്പുകളാണ് എഴുതാൻ ഉദ്ദേശിക്കുന്നത്.

ലിംഗസമത്വ ചർച്ചകളിലൊക്കെ ഇപ്പോൾ വിശ്വാസികളിൽ പലരും പറയാറുള്ളത് ഇവയാണ്:

1. അന്യപുരുഷനും സ്ത്രീയും തമ്മിൽ സൗഹൃദം പാടില്ല, അവർക്കിടയിൽ പിശാച് പ്രവർത്തിച്ച് തിന്മ ചെയ്യിപ്പിക്കും

2. സ്ത്രീക്ക് മതം പുരുഷനേക്കാൾ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്. പരുഷൻ ചെമ്പാണെങ്കിൽ സ്ത്രീ സ്വർണമാണ്, അതിനാലാണ് സ്ത്രീ സംരക്ഷിക്കപ്പെടേണ്ടത്.

3. സ്ത്രീക്ക് സാമ്പത്തികമായി ഒരുത്തരവാദിത്തവും നൽകിയിട്ടില്ല, മാതാപിതാക്കളെയും കുട്ടികളെയും, ഭാര്യയെയും (ഭാര്യമാരെയും)  സംരക്ഷിക്കേണ്ട സാമ്പത്തികമായ ഉത്തരവാദിത്തം മുഴുവൻ പുരുഷനാണ്. അതുകൊണ്ട് സ്ത്രീക്ക് സ്വത്തവകാശം പകുതിതന്നെ ധാരാളമാണ്.

4. ഭാര്യ അനുസരണക്കേട് കാണിച്ചാൽ അവളെ അടിക്കാം.

5. സ്ത്രീ പുരുഷന്റെയത്ര സ്ഥിരചിത്തതയില്ലാത്തവളാണ്, അത് കൊണ്ടാണ് സ്ത്രീയുടെ സാക്ഷ്യത്തിന് അര പുരുഷന്റെ വിലമാത്രമുള്ളത് (ബലാസംഗക്കേസുകളിൽ പുരുഷൻ ശിക്ഷിക്കപ്പെടണമെങ്കിൽ 2 പുരുഷന്മാരോ 4 സ്ത്രീകളോ സാക്ഷി പറയണം, അല്ലെങ്കിൽ പരാതിക്കാരിയായ സ്ത്രീ ശിക്ഷിക്കപ്പെടും)

6. കുലീനകളായ സ്ത്രീകൾക്ക് സ്വന്തം ഭർത്താവല്ലാത്ത പുരുഷന്മാരോട് ലൈംഗികാകർഷണം തോന്നില്ല, അതുകൊണ്ടാണ് സ്വർഗത്തിൽ
ഹൂറൻമാരില്ലാത്തത്. സച്ചരിതകളായ സ്ത്രീകൾക്ക് സ്വർഗത്തിൽ അവളുടെ ഭർത്താവുതന്നെയായിരിക്കും ഇണയായുണ്ടാവുക (ആ ഭർത്താവ് നരകത്തിലാണെങ്കിൽ ആരായിക്കും ആ ഭാര്യക്ക് ഇണ?, ആദ്യഭർത്താവ് മരിച്ചശേഷം വീണ്ടും വിവാഹം കഴിച്ച സ്ത്രീകൾക്ക് ഏത് ഭർത്താവിനെയാണ് സ്വർഗത്തിൽ ഇണയായിക്കിട്ടുക?)

ഇതിൽ ചില കാര്യങ്ങളിലൊക്കെ സുന്നി/മുജാഹിദ്/ജമാഅത്/തബ്ലീഗ് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം കാര്യങ്ങളിലും അവർ ഏകാഭിപ്രായക്കാരാണ്.

എല്ലാ മതങ്ങളും പുരുഷനിർമ്മിതമായതു കൊണ്ട് അവയുടെയൊക്കെ അടിസ്ഥാനപ്രമാണങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധത കാണാൻ കഴിയും. പക്ഷേ, മറ്റെല്ലാമതങ്ങളും കാലത്തിനൊത്തു മാറാൻ ശ്രമിക്കുമ്പോൾ എല്ലാ കാലത്തേക്കെന്നും 'സമഗ്ര'മെന്നും പറയുന്ന ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ ഇവിടെ പ്രശ്നമാകുന്നത്.

(തുടരും...)